Tuesday, May 12, 2009

കണ്ണകികണ്ടയുദ്ധം



വീണ്ടുമൊരുയുദ്ധം! കാണുക,
രാവണപ്രഭുവിന്റെ കോട്ടയ്ക്കപ്പുറ-
ത്തായിരംകബന്ധങ്ങൾ കൂടിക്കിടക്കുന്നു,

രാമനായെത്തിയ രാവണന്മാർ
തന്നുടെ ധനുസ്സിൽ തൊടുക്കുന്നാ-
യിരമമ്പുകൾ,

ആയിരമായുസ്സ് ഓടുക്കുവാൻ
ഇന്നരനിമിഷം തെന്നെ അധികമെന്നോർക്കുക!
ദിനരാത്രമില്ലാതെ, എയ്യുന്നമ്പുകൾ

അവർ, നീതികാക്കുന്നവർ.
എവിടായാണെന്നമ്മ?,
എവിടെയാണെൻ കുഞ്ഞനുജൻ?

ഇന്നലെ കണ്ടാതാണെല്ലാവരേയും ഞാൻ,
അച്ഛന്റെ കൈവിരൽതുമ്പിൽ
തൂങ്ങുന്ന ജേഷ്ടനും.

പുഞ്ചിരിതൂവുന്ന മുഖവുമായെന്നമ്മയും,
ഉദരത്തിൽ പേറുന്ന
ജീവനെ ചൂണ്ടിയമ്മപറയുന്നതോർപ്പു ഞാൻ,

കുഞ്ഞേ നിന്നനുജത്തി,
കളിക്കുന്നെന്നുള്ളിൽ
നിന്നുടെ പേർചൊല്ലിവിളിപ്പതു കേട്ടിടാം


ചെവിയോർത്തുഞാൻ
അമ്മതന്നുദരത്തിൽ,
അവളുടെ കിളിമൊഴി കേൾക്കാൻ!

ഉച്ചത്തില്ലാരോ അട്ടഹസിക്കുന്നു,
രോദനങ്ങൾ പിന്നെ
തേങ്ങലുകൾ,

മുറ്റത്ത് പൊട്ടിച്ചിതറിക്കിടക്കുന്നു,
സഞ്ചിയിൽ,
അച്ഛൻ വാങ്ങിയ സാധനങ്ങൾ?

അച്ഛനെകണ്ടു പേടിച്ചുപോയിഞാൻ,
മുഖമില്ലച്ഛന്!?
രക്തത്തിൽ കുളിച്ച്, നിശ്ചലനായ് കിടപ്പു!

ആർത്തലച്ചു കരഞ്ഞുഞാൻ കണ്ണകി,
ലങ്ക ചുട്ടെരിക്കാൻ കനാലായ്
വേദന,ഉള്ളിൽ….പിടയുന്നു

മിഴികൾതുടച്ചുഞാൻ പരതിയെന്ന-
നനുജനെ , ചുറ്റിലും!
അകലെ ശവമായ് ചിതറിക്കിടക്കുന്നു!!!!

തളർന്നുപോയ് ഞാൻ
ഈ പിഞ്ചുബാലിക!
തപബല മില്ലാത്ത കണ്ണകിയോ ഞാൻ???

നൽകുക സത്വമേ തീജ്ജ്വാല
ലങ്കാ ദഹനം നടത്തട്ടെ നിർവിഗ്നം
രാവണന്മാർ തന്നെ രാമനായെത്തുന്നു.

വെറും വാനരന്മാരോഞങ്ങൾ?
ബാണങ്ങളേറ്റുവാങ്ങാൻ?
പിടഞ്ഞെണീറ്റു ഞാൻ അമ്മയെ കാണാൻ
വീടിന്റെ ഉമ്മറത്തമ്മ!
പൊടുന്നനെ വിഴുങ്ങിയെൻ ഓലക്കുടിൽ,
ആരോതൊടുത്ത ആഗ്നേയസ്ത്രത്താൽ

പിന്നെയും ബാക്കിയായ് കണ്ണകി
ഉമ്മറത്തമ്മകിടക്കുന്നു,
കരിക്കട്ടയായ്

ഉദരംതുളച്ചപൊട്ടിത്തെറി,
എന്നനുജത്തിൻ ജീവനുമെടുത്തുവോ ദൈവമേ!
പിഞ്ചുപൈതലിൽ ജഡവും പേറി അമ്മ കിടക്കുന്നു.

കണ്ണകി, ഞാൻകണ്ടു മറ്റൊരു യുദ്ധം!
ആരോജയിച്ച,
തമിഴൻ മരിച്ച യുദ്ധം!!

പുലികൾതന്നന്ത്യംകുറിക്കാൻ,
നടന്നയുദ്ധം,
പക്ഷേ
ഞാൻ കണ്ണകി മാത്രം മരിക്കുന്നു
കാഴ്ച്ചകണ്ട്
ഈ കാഴ്ച്ചകണ്ട്……….

(12.05.2009)

9 comments:

വെള്ളത്തൂവൽ said...

ഒന്നുമറിയാതെ മരണത്തെ വരിക്കേണ്ടിവന്ന മനുഷ്യർക്ക്, ആയിരം അശ്രുപുഷ്പ്പങ്ങൾ,

Anonymous said...

:(

സബിതാബാല said...

nammale naamaayirikkunna avasthayil kaikkollunna maranam....
nallathayittuntu...

വെള്ളത്തൂവൽ said...

നന്ദി സബിത, വളരെ യാദൃശ്ചികമായി, ഒരു തമിഴ് സൈറ്റ് കാണാൻ ഇടയായി, അതിലെ ചിലരംഗങ്ങൾ ഉറക്കം കെടുത്തുന്നവ ആയിരുന്നു,ഓരോ സ്റ്റിൽ‌സും ഹൃദയ ഭേദകം,അതിൽ ഏറ്റവും ക്രൂരമായ് തോന്നിയ ഫോട്ടോ ആണ് ഈ കുറിപ്പിന്റെ പ്രേരകശക്തി, ഒരു ശക്തമായ പൊട്ടിത്തെറിയിൽ തകർന്ന ഉദർത്തിൽ നിന്നും പുറത്ത് തള്ളപ്പെട്ട “നവജാത“ ശിശു, അവന് അല്ലെങ്കിൽ അവൾക്ക് ഉടൽമാത്രമേ ഉണ്ടായിരുന്നൊള്ളു. ആഫോട്ടോ ഞാൻ സേവ് ചെയ്തില്ല അതിനാൽ ആണ് അത് ആഡ് ചെയ്യാതിരുന്നത്, ആ നോവ് മനസ്സിൽ കിടന്ന് വിങ്ങുന്നു ഇപ്പോഴും, ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിൽ ഒരു ഷെല്ല് പകുതി അടർത്തി എടുത്ത ഒരു പിഞ്ച് കുഞ്ഞിന്റെ ജഡം, ഹോ...വയ്യ...,മാ നിഷാദാ......

ഹന്‍ല്ലലത്ത് Hanllalath said...

മനുഷ്യര്‍ മരിച്ചു തീരുന്നു..
രാക്ഷസന്മാര്‍ മാത്രം ബാക്കി വരുന്നു...

വെള്ളത്തൂവൽ said...

പ്രിയ മിത്രം ഹന്‍ല്ലലത്ത് ... നന്ദി അഭിപ്രായം അറിയിച്ചതിന്....

കാവാലം ജയകൃഷ്ണന്‍ said...

ആദ്യമായാണിവിടെ,

കവിത മനസ്സില്‍ നൊമ്പരമുണര്‍ത്തുന്നു.
വെളിയനാട്ട് ഞാന്‍ ഒന്നുരണ്ടു പ്രാവശ്യം വന്നിട്ടുണ്ട്‌. താങ്കള്‍ പറഞ്ഞ ഗോപകുമാര്‍, മാതൃഭൂമിയില്‍ ജോലി ചെയ്യുന്ന കാവാലം ഗോപകുമാര്‍ ആണെന്നു തോന്നുന്നു. പള്ളിയറക്കാവ് ക്ഷേത്രത്തിന്‍റെ സമീപത്താണ് വീട്. അദ്ദേഹമാണെങ്കില്‍, ഇപ്പോള്‍ കാവാലത്തു തന്നെയുണ്ട്‌. ആലപ്പുഴയില്‍ ജോലി ചെയ്യുന്നു. ഒപ്പം കലാസാഹിത്യപ്രവര്‍ത്തനങ്ങളും.

സ്നേഹപൂര്‍വം

വെള്ളത്തൂവൽ said...

അദ്ദേഹമല്ല, ഇവനെപറ്റി ഇപ്പോൾ ഒരറിവുമില്ല, അമ്മ ടീച്ചർ ആയിരുന്നു, സ്കൂളിൽ നിന്നും പിരിഞ്ഞതിൽ പീന്നെ കണ്ടിട്ടില്ല എന്നതാണ് സത്യം....(ഒരു ബാല്ല്യകാല സ്മരണ :) )

വെള്ളത്തൂവൽ said...

നന്ദി ജയകൃഷ്ണ, അഭിപ്രായം പറഞ്ഞതിനും പരിചയപ്പെടുത്തിയതിനും.