Monday, February 15, 2010

എന്റെ ആറാംതമ്പുരാൻ

ജനിച്ച് ആറ് മാസം കഴിഞ്ഞ് എന്റെ ആറാം തമ്പുരാൻ

















ഉള്ളം പിടഞ്ഞന്നാവാർത്ത കേട്ടന്റെ
ഹൃദുസ്പന്ദനം നിലച്ചുപോയൊരുമാത്ര.
ജനിച്ചവൻ പതിവിലും നേരത്തെ ഇനീ
കാണുവാൻ ഈ ലോകമെത്രയുണ്ട്!

ആറുമാസംകഴിച്ചവൻ ഗർഭത്തിലേതോ
കാരഗൃഹത്തിലെന്നപോലെ,
പേറ്റുനോവിനാലമ്മ പിടയുമ്പോൾ
കൈകാലിട്ടളിക്കിച്ചിരിച്ചവൻ ഗമിച്ചുവോ ?

ജനിച്ചവൻ, നിൻകുഞ്ഞിപ്പോഴെന്ന്
കേട്ടഞാൻ സ്ത്ബദ്നായ് നിന്നുപോയി…ഒരുമാത്രനിശ്ചലം..!!
ഇനിയും മാസങ്ങൾകഴിഞ്ഞെ പിറക്കാവു
പൂർണ്ണത എത്തിയ എൻപുത്രൻ എന്നോർത്തു ഞാൻ.

കാണാൻ കൊതിച്ചുഞാൻ ,
നിൻപൂമേനിയതിലെന്നെ തിരഞ്ഞു നടക്കാൻ കൊതിച്ചു.
എൻപെണ്ണോ ഞാനോ
നീയായ് പിറന്നതെന്നറിയാൻ.

ഇന്നലെ കണ്ടുഞാൻ നിന്നെ എൻ പുണ്യമെ
നെഞ്ചുപിടഞ്ഞുപോയ് നിന്നുടൽകണ്ട്
ദൈവമെ അടർത്തിമാറ്റല്ലെൻ കുഞ്ഞിനെ
എന്റെ നെഞ്ചിൽ നിന്ന്……
എന്റെ നെഞ്ചിൽ നിന്ന്…...

Sunday, January 10, 2010

ദൈവത്തിന്റെ മരണം

ചെറുചില്ല ഉരഞ്ഞുകരഞ്ഞു,
ചെറുകിളി കൂടും തേടിഅലഞ്ഞുകരഞ്ഞു.
നിലകളിലലഞ്ഞു കരഞ്ഞെൻ മനസ്സും,
തേടി അലഞ്ഞു,
ഞാനെൻ മനസ്സും തേടിയലഞ്ഞു.!

ചരിഞ്ഞുമലർന്നൊരു കൊമ്പൻപോലെ-
ന്നുള്ളിൽ മലർന്നു ദയതൻ കണികയും
അഴുകിയുടഞ്ഞൊരു ഗജരാജൻപോലെ,
അലിയാതഴുകി എന്നിൽ നീതിയും.

പലകുറി അലറിവിളിച്ചു,
പിന്നെ തുരുതുരെ തുമ്മി ഗണ്ണും പിസ്റ്റലും.
ചെന്നിണമുതിർന്നുകുഴഞ്ഞൊരു മണ്ണിൽ,
പടയണികൂട്ടി എല്ലാ ദൈവവും!

ദേഹിവെടിഞ്ഞൊരു ദേഹത്തിന്നിമ-
പൂട്ടാനാളില്ലാതെ കരഞ്ഞുദേഹി,
കലിയുഗമാണെന്നോതിച്ചിലരാ-
ത്തക്കം നോക്കി കട്ടുമുടിച്ചു.


കണ്ണിൽത്തിമിരം വന്നു നിറഞ്ഞു,
കാണാനാവാതെ കുഴങ്ങി ദേഹി.
അധർമ്മദർഭ കിളിർത്തുഭൂമിയി-
ലന്ന്യം നിന്നു സത്യധർമ്മങ്ങൾ!!

തമ്മിലടിച്ചുമരിക്കും മക്കളെ,
നോക്കിയിരുന്നു ചിരിച്ചു ദൈവം
പിന്നെ
കണ്ണു മിഴിച്ചു മരിച്ചു ദൈവം.

15.05.2005

Tuesday, November 24, 2009

മുഖങ്ങൾ

(ഒറ്റക്കണ്ണൻ എന്ന മൂന്ന് വരിക്കവിതയില്‍ എന്തായിരുന്നു എന്റെ ഒറ്റക്കണ്ണ് കണ്ടെത് എന്ന് ഇവിടെ പറയുന്നു)

എന്റേകനയനത്താൽ കണ്ടുഞാനിത്രയു-
മെങ്കിലെൻ മറുനേത്രവും തുറന്നീടുകിൽ??!

മുനിഞ്ഞ്കത്തും വിളക്കിൻ പ്രഭയിൽ
മിഴിനട്ടിരുന്നുഞാൻ.
എപ്പഴോ ഇളകിത്തുറന്നാകുടിലിൻ-
വാതായനം മെല്ലവേ,
ഉറക്കം കനംകെട്ടിവീർത്ത കൺപോളകൾ,
കാഴ്ച്ചയെ തെല്ലും മറച്ചില്ല വിസ്തരം.
നിശ്ചലം നിന്നയാൾ നിശബ്ദ്നായ്,

ശോഷിച്ച കൈകളാൽ,
മാടിവിളിച്ചു ഞാനച്ഛനെ പിന്നെ മെല്ലെ പ്പറഞ്ഞു
വിശപ്പെനിക്കിനി സഹിക്കവയ്യച്ഛാ!
തളർന്നിരുന്നച്ഛൻ പുത്രന്റെ ചാരെ
മാറോട് ചേർത്ത് വിതുമ്മിക്കരയുന്നു.?!

തമ്പുരാനൊന്നും തന്നില്ലമുത്തേ-
യെന്നുരചെയ്‌വാനായുള്ളച്ഛന്.
പൂഴിപൊതിഞ്ഞോരെൻ കുഞ്ഞിക്കൈകളാൽ,
അച്ഛനെ മുറുകെപ്പുണർന്നുറങ്ങിയാരാത്രിയിൽ.
മരണത്തെ പുൽകിയ ജേഷ്ഠരുടെ ഭാഗ്യത്തെ-
ത്തടയുവാനായില്ലെൻ കുഞ്ഞിക്കൈകൾക്ക്!

നേരം പുലർന്നിട്ടുമുണരാത്തദെന്തേ, അമ്മയെന്നോർത്തുഞാൻ.
മെല്ലെ എണീറ്റമ്മതൻചാരെയണഞ്ഞു ചെറുകെ കിണുങ്ങി.
പാതിയടഞ്ഞൊരാമിഴികളിൽ,
ഇറ്റുവീഴാൻ വെമ്പുന്നു രണ്ടുനീർത്തുള്ളികൾ!!
പൂഴിപൊതിഞ്ഞൊരാചേലയിൽ
അങ്ങിങ്ങിഴയുന്നെറുമ്പിൻ കൂട്ടങ്ങൾ!!

അമ്മേ…എന്നുറക്കെക്കരയാൻ
കൊതിച്ചുഞാനന്നേരം ഒരു വിതുമ്മലായ് ,
ലോപിച്ചുപോയെന്റെസങ്കടം.
നിഴലിൽ മുഖമ്പൂഴ്ത്തിക്കരയു-
ന്നെന്നച്ഛൻ നിശബ്ദനായ്.
കവിളിൽ തെളിഞ്ഞൊരാനീർച്ചാലുകൾ
മെല്ലെത്തുടച്ചുഞാനെൻ കുഞ്ഞിക്കൈകളാൽ,

അഗ്നിയെ പുൽകുന്നോലച്ചുവരുകൾ
ചുടലായായ് തീരുന്നിതിൽ
എരിഞ്ഞമരുന്നു ഞാനും
എന്റെ കൊച്ചുദുഖഃങ്ങളും
എരിഞ്ഞമരുന്നതിൽ ഞാനും
എന്റെ കൊച്ചുദുഖഃങ്ങളും

07-01-1992

Tuesday, October 06, 2009

ഒരു തോറ്റം പാട്ട്

ഉത്തരെ കേട്ടുഞാൻ നിൻ ദീനരോദനം!
ഉത്തരന്മാർ തമ്മിൽ കലഹിപ്പതെന്തെ,
നിൻ വളർത്തുദോഷമോ ?!
താതനുടെ വേർപാടറിയാതെ വളർത്തി-
നീ നിന്നരുമക്കിടാങ്ങളെ,
അന്നമില്ലാത്ത നാളിലും നൽകി നീ-
സ്നേഹത്തിന്നമൃദേത്തുകൾ.
പണ്ടുകണ്ടോരറിയില്ല നിന്നെ,
ഇന്നീ ദരിദ്രകോലത്തെ,
കാലത്തിൻ വിഴുപ്പിനെ.?!
നൽകീ നിനക്കിന്നീ ദുർവിധി,
ദ്രോഹികൾ നിൻ സഹജീവികൾ.
അറിയുവോർക്കെല്ലാം നൽകി നീ,
സ്നേഹത്തിൻ നിറമാലകൾ,
പകരമോ അവർ നിനക്കേകി-
വഞ്ചനതൻ കൂരമ്പുകൾ.!
അന്നുനിന്നൊക്കത്ത് ബിരുദച്ചുമടുകൾ,
ഇന്നു നിന്നൊക്കത്ത് പട്ടണികോലങ്ങൾ!
ഉറക്കെകരഞ്ഞവർ കാലിട്ടടിക്കുന്നു,
ഒട്ടിയമാറിൽ പരതുന്നിറ്റമ്മിഞ്ഞപാലിനായ്!!!
മെല്ലിച്ച പൂമേനി മെല്ലെ തലോടുന്നു,
മാതൃത്വമുണർന്നമ്മ രാരിരം പാടുന്നു.
ആയിരമുണ്ണിതന്നമ്മയായ് ഉത്തര-
പാടുന്നു തോരാത്ത താരാട്ട് പാട്ടുകൾ.
കടിച്ചു കുടഞ്ഞവർ,
നിന്നെ നിന്നിലെ നന്മയെ.
കടിച്ചുകീറികുടിച്ചവർ, മാന്യന്മാർ ?
കുറുനരികൾ നിൻ ചെന്നിണം.
ജനിക്കുന്നിവിടെ, ഈ നാലമ്പലത്തിൽ
മറ്റൊരപഥസഞ്ചാരിണി.
വിങ്ങുന്ന ഹൃദയവും, നോവുന്ന ദേഹവുമായ്
നടന്നകലുന്നെന്നുത്തര………
13-04-1991

Wednesday, July 08, 2009

ഒറ്റക്കണ്ണൻ

എന്റേകനയനാത്താൽ-
കണ്ടുഞാനിത്രയുമെങ്കിലെൻ
മറുനേത്രവും തുറന്നീടുകിൽ!!

Saturday, May 30, 2009

നീർമാതളം കൊഴിഞ്ഞു………


മലയാളിയുടെ പ്രീയപ്പെട്ട എഴുത്തുകാരി, മാധവിക്കുട്ടി, ആംഗലേയരുടെ പ്രീയപ്പെട്ട കമലദാസ്, അവസാനം തന്റെ ശരീരത്തെ പർദ്ദയ്ക്കുള്ളിൽ ഒളിപ്പിച്ച, ജീവിത യാഥാർത്ഥ്യങ്ങളെ പച്ചയായി വിളിച്ചുപറഞ്ഞ എഴുത്തുകാരി. ഇന്ത്യൻ സ്ത്രീയുടെ ലൈംഗിക അഭിലാഷങ്ങളെക്കുറിച്ച് സത്യസന്തമായി സംസാരിച്ച ആദ്യത്തെ ഹിന്ദു സ്ത്രീ അതായിരുന്നു മാധവിക്കുട്ടി……ആഗ്രഹിച്ചത് കിട്ടാതിരിക്കുകയും, കിട്ടിയത് ആഗ്രഹിക്കാതിരിക്കുകയും… അതൊക്കെ പരസ്യമായി പറയുകയും ചെയ്ത ധൈര്യശാലിയായ സ്ത്രീ, അടുത്ത ഒരു ജന്മമുണ്ടെങ്കിൽ അത് പറവയായി തീരാനാഗ്രഹിച്ച എഴുത്തുകാരി, ഇനീ ഒരിക്കലും മനുഷ്യസ്ത്രീയായി പിറക്കരുതെ എന്ന് ആഗ്രഹിച്ച എഴുത്തുകാരി……. ചന്ദന മരങ്ങളും, നീർമാതളം പൂത്ത കാലാവും, നെയ്പ്പായസംവും, വണ്ടിക്കാളകളും, ഒക്കെ ആ മനോവ്യഥകളുടെ ആവിഷ്ക്കാരമായിരുന്നു….. അതുല്ല്യയായ ഒരു എഴുത്തുകാരി, അതിന് പകരം വയ്ക്കാൻ മലയാളത്തിന്റെ പക്കൽ മറ്റൊന്നില്ല………

Tuesday, May 12, 2009

കണ്ണകികണ്ടയുദ്ധം



വീണ്ടുമൊരുയുദ്ധം! കാണുക,
രാവണപ്രഭുവിന്റെ കോട്ടയ്ക്കപ്പുറ-
ത്തായിരംകബന്ധങ്ങൾ കൂടിക്കിടക്കുന്നു,

രാമനായെത്തിയ രാവണന്മാർ
തന്നുടെ ധനുസ്സിൽ തൊടുക്കുന്നാ-
യിരമമ്പുകൾ,

ആയിരമായുസ്സ് ഓടുക്കുവാൻ
ഇന്നരനിമിഷം തെന്നെ അധികമെന്നോർക്കുക!
ദിനരാത്രമില്ലാതെ, എയ്യുന്നമ്പുകൾ

അവർ, നീതികാക്കുന്നവർ.
എവിടായാണെന്നമ്മ?,
എവിടെയാണെൻ കുഞ്ഞനുജൻ?

ഇന്നലെ കണ്ടാതാണെല്ലാവരേയും ഞാൻ,
അച്ഛന്റെ കൈവിരൽതുമ്പിൽ
തൂങ്ങുന്ന ജേഷ്ടനും.

പുഞ്ചിരിതൂവുന്ന മുഖവുമായെന്നമ്മയും,
ഉദരത്തിൽ പേറുന്ന
ജീവനെ ചൂണ്ടിയമ്മപറയുന്നതോർപ്പു ഞാൻ,

കുഞ്ഞേ നിന്നനുജത്തി,
കളിക്കുന്നെന്നുള്ളിൽ
നിന്നുടെ പേർചൊല്ലിവിളിപ്പതു കേട്ടിടാം


ചെവിയോർത്തുഞാൻ
അമ്മതന്നുദരത്തിൽ,
അവളുടെ കിളിമൊഴി കേൾക്കാൻ!

ഉച്ചത്തില്ലാരോ അട്ടഹസിക്കുന്നു,
രോദനങ്ങൾ പിന്നെ
തേങ്ങലുകൾ,

മുറ്റത്ത് പൊട്ടിച്ചിതറിക്കിടക്കുന്നു,
സഞ്ചിയിൽ,
അച്ഛൻ വാങ്ങിയ സാധനങ്ങൾ?

അച്ഛനെകണ്ടു പേടിച്ചുപോയിഞാൻ,
മുഖമില്ലച്ഛന്!?
രക്തത്തിൽ കുളിച്ച്, നിശ്ചലനായ് കിടപ്പു!

ആർത്തലച്ചു കരഞ്ഞുഞാൻ കണ്ണകി,
ലങ്ക ചുട്ടെരിക്കാൻ കനാലായ്
വേദന,ഉള്ളിൽ….പിടയുന്നു

മിഴികൾതുടച്ചുഞാൻ പരതിയെന്ന-
നനുജനെ , ചുറ്റിലും!
അകലെ ശവമായ് ചിതറിക്കിടക്കുന്നു!!!!

തളർന്നുപോയ് ഞാൻ
ഈ പിഞ്ചുബാലിക!
തപബല മില്ലാത്ത കണ്ണകിയോ ഞാൻ???

നൽകുക സത്വമേ തീജ്ജ്വാല
ലങ്കാ ദഹനം നടത്തട്ടെ നിർവിഗ്നം
രാവണന്മാർ തന്നെ രാമനായെത്തുന്നു.

വെറും വാനരന്മാരോഞങ്ങൾ?
ബാണങ്ങളേറ്റുവാങ്ങാൻ?
പിടഞ്ഞെണീറ്റു ഞാൻ അമ്മയെ കാണാൻ
വീടിന്റെ ഉമ്മറത്തമ്മ!
പൊടുന്നനെ വിഴുങ്ങിയെൻ ഓലക്കുടിൽ,
ആരോതൊടുത്ത ആഗ്നേയസ്ത്രത്താൽ

പിന്നെയും ബാക്കിയായ് കണ്ണകി
ഉമ്മറത്തമ്മകിടക്കുന്നു,
കരിക്കട്ടയായ്

ഉദരംതുളച്ചപൊട്ടിത്തെറി,
എന്നനുജത്തിൻ ജീവനുമെടുത്തുവോ ദൈവമേ!
പിഞ്ചുപൈതലിൽ ജഡവും പേറി അമ്മ കിടക്കുന്നു.

കണ്ണകി, ഞാൻകണ്ടു മറ്റൊരു യുദ്ധം!
ആരോജയിച്ച,
തമിഴൻ മരിച്ച യുദ്ധം!!

പുലികൾതന്നന്ത്യംകുറിക്കാൻ,
നടന്നയുദ്ധം,
പക്ഷേ
ഞാൻ കണ്ണകി മാത്രം മരിക്കുന്നു
കാഴ്ച്ചകണ്ട്
ഈ കാഴ്ച്ചകണ്ട്……….

(12.05.2009)

Sunday, March 08, 2009

അയിത്തംഇന്ന്.



ചുറ്റുമതിൽ, അതിനപ്പുറത്ത് അമ്പലം,
ശിവക്ഷേത്രം,
ശ്രീകോവിൽ, പുറത്ത്
ഉപനയനം കഴിഞ്ഞോ?
ഇല്ല, നമ്രശിരസ്കനായ്,
പഞ്ചലോഹത്തിൽ തട്ടിച്ചിതറുന്ന വെട്ടം
ശ്രീകോവിലിൽ ഇരുട്ട്,
എന്നിട്ടും ?!
ശിവനെ, കനിയുക എന്നെ
എന്റെ സമൂഹത്തിനെ….
ആരെ ?
ഈഴവനെയോ ?
ശ്രീകോവിലിലേയ്ക്കല്ല, താഴെയ്ക്ക്!!!
അയിത്തമോ ?
ആർക്ക് ?
നായർക്കില്ല, പിന്നാർക്ക് ?
ശിവന്
ഇത് ഈഴവശിവനല്ല!
കഷ്ടം!!
ഹോ., ശിവനെ
നോം ഒരാഴ്ച്ചത്തെ ലീവിലാ…
ഈഴവൻ പടിയിറങ്ങി
ഒന്നും ഉരിയാടാതെ , ശിവനും.

Thursday, January 01, 2009

നവവത്സരാശംസകൾ

സ്നേഹത്തിന്റേയും, സഹനത്തിന്റേയും, സാഹോദര്യത്തിന്റേയും, ഐശ്വര്യത്തിന്റേയും നവവത്സരാശംസകൾ

Saturday, November 08, 2008

അച്ഛന്റെ ദുഃഖം

കുഞ്ഞേ ക്ഷമിക്ക നീ അച്ഛനോട്,
താരാട്ട് പാടുവാനിയില്ലെനിക്കന്ന്,
കൺനിറയെ കാണുകയായിരുന്നു ഞാൻ,

കണ്ണിലും പിന്നെ നെറ്റിത്തടത്തിലും,
തിരഞ്ഞുഞാനെന്നെ നിന്നിൽ.
വ്യർത്ഥമായില്ലൊന്നും കണ്ടുഞാനെന്നെ,
നിന്നിൽ നിൻ പുഞ്ചിരിയിൽ.

കാലിട്ടിളക്കി ചിരിക്കുമ്പോളെന്നുള്ളിൽ-
വാത്സല്ല്യത്തിരയിളകുകയായിരുന്നു.
മാറോട് ചേർത്തുഞാനുമ്മവച്ചു,
ഉള്ളിൽ താരട്ടുപാട്ടിന്റൈഈണം നിറഞ്ഞു.

കരുതുന്നു കുഞ്ഞേഞാനിപ്പോഴും-
നിനക്കായ് സ്നേഹത്തിൻ സാഗരമീനെഞ്ചിൽ..,
കൺനിറയെ കണ്ടില്ലന്നുഞാൻ നിന്നെ,
കാത്തിരിപ്പു നിന്നരുകിലെത്താൻ.

മരുക്കാറ്റുവിശുന്ന പകലിന്റെ തീച്ചൂടിൽ,
ഒരു മരുപ്പച്ചയാണെന്റുണ്ണി നിന്നോർമ്മകൾ,
ആ പാൽപ്പുഞ്ചിരിയിൽ കുതിർന്നെന്റെ-
നോവുകളൊക്കയും അലിഞ്ഞകലുന്നു ദുഖഃവും.!

അമ്മയെ സ്നേഹിക്കഉണ്ണി…,
നിനക്കച്ഛൻ കാവലായെന്നുമുണ്ട്.!
സ്നേഹിക്ക ഉണ്ണി നിൻ സഹജീവിയെ,
നോവിക്കരുതോരുനോക്കിനാൽ പോലുമാരേയും,

എന്തുനൽകിയാൽ മതിവരുമെൻ മുത്തിന്
എന്നാത്മാവിന്, അറിയില്ലെനിക്കത്,
ജീവനാണെനിക്കുനീ യെൻതമ്പുരാട്ടി,
വിധേയനായി നിൽപ്പു നിനക്കുമുൻപിൽ.

കൌമാരത്തിലെന്നൊ കണ്ടുഞാൻ നിന്നെ,
ആഗ്രഹിച്ചന്നുഞാൻ നിൻ തങ്കവിഗ്രഹം,
മൻസ്സിനുള്ളിൽ പ്രതിഷ്ടിച്ചാ ദേവിയെ,
നിൻ പാദാരവിന്തം നമിക്കുന്നു ഭകതിയാൽ.

ദേവി നിൻകരുണയാണെന്നുണ്ണി,
വിധെയനായി നിൽപ്പു നിൻപാദ സേവയ്ക്കായ്,
ഒരു പാഴ്മരമാകാതെ കാത്തുനീയെന്നെ,
പരമഭക്തനായ് നിൽപ്പുഞാൻ വിളിപ്പുറത്ത്…

(18.04.2004)

Sunday, November 02, 2008

എന്റെ കാട്തേടി

കാട്ടിലേക്കിനിയെത്രദൂരമുണ്ടച്ഛാ ? എന്നുര-
ചെയ്തെന്റുണ്ണി ഒപ്പമെത്തി.,!
ഒത്തിരിയില്ലന്നോതിഞാനക്കര-
പ്പച്ചകണ്ടപോലെ!

കാവും കടവും കടന്നു ഞാൻ
ഉണ്ണിയോടൊപ്പം നടന്നു കാടുകേറാൻ,
തോളിൽ തൂക്കിയ തോൽസഞ്ചിതന്നിലൊരു-
ചെറുകൂജ കരുതി ഇറ്റുതെളിനീർ പേറാൻ.

ചെറുതൊടികൾ താണ്ടി,
ഞാനുമെന്നുണ്ണിയും വനമെന്ന സ്വർഗ്ഗം തേടി….
ചെറുചെടികൾ വളർന്ന തൊടിചൂണ്ടി-
അവനെന്നോട് ചോദിപ്പു ഇതാണോ എന്റെ കാനന സ്വർഗ്ഗമച്ഛാ!?

ഇതൊരു കൊച്ചുതൊടിയാണു കുഞ്ഞേ
കാടിതിന്നപ്പുറത്തൊരുപാട് ദൂരെയാണ്,
മൂളിക്കേട്ടവനെന്നോടൊപ്പം ഗമിച്ചു
പല ചോദ്യശരവുമയി.

കാതങ്ങൾ പലതുകഴിഞ്ഞിട്ടും,
കാണാത്തതെന്തെ വനമെന്നാരാഞ്ഞവൻ
കൃത്യമായുത്തരമേതുമില്ലാതെ മുന്നോട്ട് –
പോകണമുണ്ണി എന്ന് മൊഴിഞ്ഞുഞാൻ.

കാഴ്ച്ചകൾ പലതും കഴിഞ്ഞുപോയ്
പിന്നോട്ട്, കാണുവാനാഗ്രഹിച്ചതൊട്ടകലയും,
അമ്പലം കണ്ടു പിന്നെ പള്ളീകണ്ടു,
അംബരചുംബിയാം മിന്നാരമുള്ള മസ്ജീത്കണ്ടു.

കണ്ടില്ലെവിടയും ജീവന്റെ ജീവനാം കാനനം.
കടപുഴകി വീണമരങ്ങളില്ല
ചെറുകിളി കലപിലകൂട്ടുന്ന ചില്ലയില്ല,
കളകളമൊഴുകുന്നരുവിയില്ല…

അന്നു ഞാൻകണ്ട കാടെവിടെയെന്നോർത്തു…
പുഴയുടെ അപ്പുറംകാടായിരുന്നു,
ഇടതൂർന്ന വന്മരം മുത്തുക്കുടവിടർത്തിയപോലെ,
പലവർണ്ണ പൂക്കളാൽ മുഖം മിനുക്കി.

കോടമഞ്ഞാടചുറ്റിയവൾ,
പുഴവക്കിലേക്കെത്തിനോക്കി.
കൈവളകിലുക്കി, കുണുങ്ങിച്ചിരിച്ചവളുടെ
മാല്യംകണക്കേ ചരിക്കുന്നുതേനരുവി.

പച്ചയും മഞ്ഞയും പലവർണ്ണ
ചിറകുമായ് പുമ്പാറ്റക്കൂട്ടങ്ങൾ മലയിറങ്ങി,
കൊക്കും, കുളക്കോഴിയും, കൂമനും
മൈനയും പാടി ചെരുവിറങ്ങി.

ചെരുവിലെ സമതലം വിളകളാൽ നിറയവേ,
ചേന്നനും, കോരനും പാടത്ത് പണിയുന്നു,
ചെറുമിയുടെ ഗളശുദ്ധി പാടം നിറയ്ക്കുന്നു,
തമ്പ്രാനും, അടിയാനും ചേർന്നാടിപാടുന്നു.

കാലം കഴിയവേ സമതലം കാർന്നുതിന്നെൻ,
കാടും മലകളും,
അന്യമായ് പോയിന്നെനിക്കാകഴ്ച്ചകൾ
എന്നുണ്ണിക്കതൊക്കെ മുത്തഛിക്കഥപോലയും.

എങ്കിലും ഞാൻ നടപ്പുകാടുതേടി,
അന്യമാം ദിക്കിലെവിടെയെങ്കിലും
എൻ ബാല്ല്യത്തിന്നോർമ്മ
ഉണ്ടാകുമെന്നാശയാൽ……!
-------------------------
(02.11.2008)

Wednesday, October 29, 2008

തെരുവ് വിളക്കുകൾ

കണ്ണാടി ചില്ലിട്ട മാളികയ്ക്കുള്ളിൽ ഞാൻ
കാലത്തെനോക്കി പല്ലിളിച്ചു!
വന്മരം വളർന്നൊരാ മൈദാന-
ത്തിനപ്പുറത്താണെന്റെ മാളിക.
നിലകളിൽപ്പലവർണ്ണ
പ്രഭചൊരിഞ്ഞങ്ങനെ നിൽക്കുന്നു.!
ആയിരമാളുകൾക്കന്നം വിളമ്പുവാൻ
ഇല്ലൊരു ബുദ്ധിമുട്ടുമതിന്നങ്കണത്തിൽ..!
അടഞ്ഞ വാതായനങ്ങൾക്കുപിന്നിൽ
ആരെന്നറിയാതെ ശങ്കിച്ചു നിന്നുഞാൻ
സ്വന്തമാണീ മാളികയെന്നറിയാമെങ്കിലും,
അന്യനാണെന്ന് തോന്നുന്നിതെപ്പോഴും.!?
കാരണമില്ലാതെ ഭയന്നു ഞാൻ പലപ്പോഴും,
കാലത്തിൻ കേവലം കളിചിരിപോലും,
കാലമിതൊട്ടും കാക്കുകില്ലെന്നെയെങ്കിലും,
ഈ മാളിക കാത്തുഞാൻ കാലം കഴിക്കുന്നു.!
എങ്കിലുമീമാളികയ്ക്കെന്തുഭംഗി
എന്നാത്മഗതം കൊണ്ടുപതികരെല്ലാം,
ചില്ലിട്ട ജാലകം മെല്ലെത്തുറന്നുഞാൻ
മൈദാനത്തിനപ്പുറക്കാഴ്ച്ചകാണാൻ…!?

-1-
( ഒരു കവിത കേട്ടപ്പോൾ അതിലെ ചില വരികളിലൂന്നി ഒരു പുഴതാണ്ടാൻ ഞാൻ ശ്രമിക്കുന്നു, മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം എന്ന കവിതയോട് കടപ്പാട്…………..)
ആദ്യമായ് വേറിട്ടൊരൊച്ചകേട്ടു,
മധുസൂദനൻ നായരെന്നോർത്തുപോയി.!
ഇടയ്ക്കയും ഓടക്കുഴലുമായി പാടി,
ഇടനെഞ്ചിൽ സൂക്ഷിച്ച ദുഃഖങ്ങളത്രയും-
മൊരുതുലാവർഷമായ് പെയ്തൊഴിഞ്ഞു
ശ്രോദാക്കളില്ലാതെ, കാണികളില്ലാതെ,
വിജനമാം തെരുവിലേയ്ക്കൂളിയിട്ടകലുന്നു വിലാപങ്ങൾ
“ മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം, കണ്ണടകൾ വേണം “
നാശത്തിലേയ്ക്ക് ഗമിക്കും മർത്യന്റെ
ചിന്തയെ വിലക്കുവാനാവതെ കവി കരയുന്നു.
തിമിരം കയറിയ കണ്ണിൽ കഴ്ച്ചകൾ
കാവിക്കറയിൽ മറയുന്നു..,
കറുപ്പിനുമുകളിൽ വേശ്യകൾ തന്നുടെ
ചാരിത്ര്യത്തിൻ കഥ നെയ്യുന്നു!
കവിയുടെ ശബ്ദം കാതിൽ
തെല്ലൊരു നൊമ്പരമായ് കിനിയുന്നു.
“ പിഞ്ചുമടിക്കുത്തമ്പതുപേർ
ചേർന്നുഴുതുമറിക്കും കാഴ്ച്ചകൾ കാണാം
മങ്ങിയ കാഴ്ച്ചകൾ കണ്ടുമടുത്തു
കണ്ണടകൾ വേണം, കണ്ണടകൾ വേണം..”
കവിയുടെ കണ്ണൂകൾ ഈറനണിഞ്ഞു,
വാക്കുകളിടറി, കൈകൾ വിറച്ചു.
കണ്ണടവച്ചൊരു കവിയുടെ
കവിളിൽ നീർച്ചാലൊഴുകിയ പാടുകൾ കാണാം
കാവിക്കുള്ളിൽ മറഞ്ഞുകിടക്കും
കരിവേഷത്തിൻ മുറവിളികേൾക്കാം
മൈദാനത്തിൻ അതിരുകൾ താണ്ടി,
തെരുവോരം ചേർന്നു നടന്നു
തെരുവുവിളക്കുകൾ
ഇടവിട്ടകലെ ശോകം തൂങ്ങി ചിരിപ്പതു കാണാം
പിന്നവൾ നാണത്താലിമ പൂട്ടുകയായി
രാവിൻ നിറമതുകാണാൻ
കണ്ണിൽ തിമിരംവന്നുനിറയുകയരുത്!
പ്രാപ്പിടിയന്മാർ അലയും തെരുവിൽ
ചെറുകാമക്കുരുവികൾ വിലസുവതുകാണാം
കാക്കിപ്പടയുടെ നെറിവില്ലായ്മകൾ
കാലത്തിനുമേൽ കാലായി!!
ജോതകദോഷം ചൊല്ലി തന്ത്രികൾ
തന്ത്രം മെനയും കാഴ്ച്ചകൾ കാണാം
എച്ചിൽകുപ്പയിലന്നം തിരയും
ശ്വാനപ്പടയുടെ നിലവിളികേൾക്കാം…?
അതിൽ സ്വന്തം പങ്കിന് കടിപിടികൂട്ടും
രാഷ്ട്രീയത്തിൻ നയങ്ങൾ കാണാം
മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം
കണ്ണടകൾ വേണം!!

-2-
(കാലത്തിന്റെ അനിവാര്യതയിലേയ്ക്ക് കവി
നടന്നടുക്കുമ്പോൾ സ്വന്തം സ്വരം മാത്രം അനുഗമിക്കുന്നു)
“ പലിശപ്പട്ടണി പടികയറുമ്പോൾ
പിറകിലെ മാവിൽ കയറുകൾ കാണാം“
ചത്തുപിറക്കും ആത്മാക്കൾക്കൊരു
നെരമ്പോക്കോ ഈ പാഴ്ജന്മം,
തെരുവിലലഞ്ഞു കരഞ്ഞുനടന്നൊരാ
യുവതിതൻ നൊമ്പരമാരും കണ്ടില്ലന്നോ ?
പർദ്ദയ്ക്കുള്ളിലെ ദുഖം കാണാൻ
തൊണ്ണൂറെത്തിയ കിഴവനും കഴിഞ്ഞില്ല!!
കല്ലടകോറിയ അക്ഷരമത്രയും.
കമലത്തിൻ യുക്തിക്കപ്പുറത്തായതെന്തെ?
കാക്കിതൻ ശബ്ദമോ ? ഖദറിന്റെ കട്ടിയോ ?
അതോ ചുവപ്പിന്റെ കാഠിന്യമേറിയ യുകതിയോ ?
മൈദാനത്തിനപ്പുറം ഇത്രയും വേദന കൂട്ടമായ്-
ത്തിരയുന്നതാരെയെന്നോർത്തുഞാൻ!..
ചെമ്മൺ പാതയിൽപ്പാദങ്ങളൂന്നിഞാൻ
ഗ്രാമത്തിന്നാത്മാവിലേക്കായ്ഗമിച്ചു,
മങ്ങിയ കാഴ്ച്ചകളൊക്കെ മറന്നു
കണ്ണടകൾ വേണ്ട
ഇനി കണ്ണടകൾ വേണ്ടാ……
(18-04-2005)

Wednesday, January 04, 2006

സ്വാഗതം

എല്ലാവർക്കും ഇവിടേയ്ക്ക് സ്വാഗതം