Tuesday, November 24, 2009

മുഖങ്ങൾ

(ഒറ്റക്കണ്ണൻ എന്ന മൂന്ന് വരിക്കവിതയില്‍ എന്തായിരുന്നു എന്റെ ഒറ്റക്കണ്ണ് കണ്ടെത് എന്ന് ഇവിടെ പറയുന്നു)

എന്റേകനയനത്താൽ കണ്ടുഞാനിത്രയു-
മെങ്കിലെൻ മറുനേത്രവും തുറന്നീടുകിൽ??!

മുനിഞ്ഞ്കത്തും വിളക്കിൻ പ്രഭയിൽ
മിഴിനട്ടിരുന്നുഞാൻ.
എപ്പഴോ ഇളകിത്തുറന്നാകുടിലിൻ-
വാതായനം മെല്ലവേ,
ഉറക്കം കനംകെട്ടിവീർത്ത കൺപോളകൾ,
കാഴ്ച്ചയെ തെല്ലും മറച്ചില്ല വിസ്തരം.
നിശ്ചലം നിന്നയാൾ നിശബ്ദ്നായ്,

ശോഷിച്ച കൈകളാൽ,
മാടിവിളിച്ചു ഞാനച്ഛനെ പിന്നെ മെല്ലെ പ്പറഞ്ഞു
വിശപ്പെനിക്കിനി സഹിക്കവയ്യച്ഛാ!
തളർന്നിരുന്നച്ഛൻ പുത്രന്റെ ചാരെ
മാറോട് ചേർത്ത് വിതുമ്മിക്കരയുന്നു.?!

തമ്പുരാനൊന്നും തന്നില്ലമുത്തേ-
യെന്നുരചെയ്‌വാനായുള്ളച്ഛന്.
പൂഴിപൊതിഞ്ഞോരെൻ കുഞ്ഞിക്കൈകളാൽ,
അച്ഛനെ മുറുകെപ്പുണർന്നുറങ്ങിയാരാത്രിയിൽ.
മരണത്തെ പുൽകിയ ജേഷ്ഠരുടെ ഭാഗ്യത്തെ-
ത്തടയുവാനായില്ലെൻ കുഞ്ഞിക്കൈകൾക്ക്!

നേരം പുലർന്നിട്ടുമുണരാത്തദെന്തേ, അമ്മയെന്നോർത്തുഞാൻ.
മെല്ലെ എണീറ്റമ്മതൻചാരെയണഞ്ഞു ചെറുകെ കിണുങ്ങി.
പാതിയടഞ്ഞൊരാമിഴികളിൽ,
ഇറ്റുവീഴാൻ വെമ്പുന്നു രണ്ടുനീർത്തുള്ളികൾ!!
പൂഴിപൊതിഞ്ഞൊരാചേലയിൽ
അങ്ങിങ്ങിഴയുന്നെറുമ്പിൻ കൂട്ടങ്ങൾ!!

അമ്മേ…എന്നുറക്കെക്കരയാൻ
കൊതിച്ചുഞാനന്നേരം ഒരു വിതുമ്മലായ് ,
ലോപിച്ചുപോയെന്റെസങ്കടം.
നിഴലിൽ മുഖമ്പൂഴ്ത്തിക്കരയു-
ന്നെന്നച്ഛൻ നിശബ്ദനായ്.
കവിളിൽ തെളിഞ്ഞൊരാനീർച്ചാലുകൾ
മെല്ലെത്തുടച്ചുഞാനെൻ കുഞ്ഞിക്കൈകളാൽ,

അഗ്നിയെ പുൽകുന്നോലച്ചുവരുകൾ
ചുടലായായ് തീരുന്നിതിൽ
എരിഞ്ഞമരുന്നു ഞാനും
എന്റെ കൊച്ചുദുഖഃങ്ങളും
എരിഞ്ഞമരുന്നതിൽ ഞാനും
എന്റെ കൊച്ചുദുഖഃങ്ങളും

07-01-1992